അത്യന്തം കലുഷിതമായ കാലമാണിത്. കടലില്‍ നിന്നു വീശുന്ന കാറ്റാണെങ്കില്‍് പോലും അല്പംപോലും മാര്‍ദ്ദവമില്ലാതെ ശരീരത്തിന്റെ കോശങ്ങളെയെല്ലാം വല്ലാതെ കുത്തി നോവിക്കുന്നു.. ഇവിടെ ചൂടു തുടങ്ങിയെത്രേ.. ഇനി മൂന്നാല് മാസം ഉഷ്ണകാലമാണ്. ഒരു ഗ്ലാസ് വെള്ളം പുറത്തുവെച്ചാല്‍ രണ്ടു മിനിറ്റുകൊണ്ടു ചായപ്പൊടിയിട്ടെടുക്കാം.
നാലായിരിരത്തോളം തൊഴിലാളികളുണ്ടിവിടെ. ചുട്ടുകത്തുന്ന സൂര്യനോട് എന്തോ പ്രതികാരം തീര്‍ക്കാനെന്നോണം തെല്ലൊരഹങ്കാരത്തോടെ അദ്ധ്വാനിക്കുന്നവര്‍. ലോകത്തിന്റെ വിവധ കോണുകളില്‍ നിന്നുള്ളവര്‍. ഇന്ത്യക്കാര്‍, പാക്കിസ്ഥാനികള്‍, ബംഗ്ലാദേശികള്‍ സുധാനികള്‍.. പിന്നെ സ്വന്തം കമ്പനി എന്ന അഹങ്കാരം വേണ്ടതിലധികം കാണിക്കുന്ന തുര്‍ക്കികള്‍. അവര്‍ ആജാനുബാഹുക്കള്‍്.. പണിയൊന്നും ചെയ്യാതെ കാശ് വാങ്ങാന്‍ ലൈസെന്‍സ് ഉള്ളവര്‍. വീട്ടിനടുത്ത് സ്കൂള്‍ ഉണ്ടായിരുന്നതിനാലോ പോകുന്ന വഴിയില്‍ വെച്ചോ സരസ്വതീനിലയം കണ്ടിട്ടെങ്കിലും ഉള്ളവര്‍ സൂപെര്‍വൈസര്‍മാരാണ്. ഒരു മഴയില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടിയെങ്കിലും സ്കൂള്‍ വരാന്തയില്‍ കയറിപ്പോയിട്ടുള്ളവര്‍ എല്ലാം ഫോര്‍മാന്‍മാരും. മറ്റെവിടെയും കേട്ടുകേള്‍വി പോലുമില്ലാത്ത ഒന്നു, ഇവിടെയുള്ള എല്ലാ തേഡു കണ്ട്രി എഞ്ചിനീയര്‍മാര്‍ക്കും സീനിയര്‍ ആയി ഒരു തുര്‍ക്കി ഫോര്‍മാന്‍ ഉണ്ട് എന്നതാണ്. എഴുതുകയാണെങ്കില്‍ ചിരിച്ചു ചാവാന്‍ മാത്രം തമാശകളാണ് ഇവിടെ ദിനംപ്രതി പിറവികൊള്ളുന്നത്. നാല് മലയാളികള്‍ ചേര്‍ന്നാല്‍ പിന്നെ തുര്‍ക്കികളുടെ അക്കിടികളും അബന്ദ്ധങ്ങളും നിറയുകയായി.
എട്ടു മണിക്കൂര്‍ ആണിവിടെ ജോലി സമയം. പക്ഷെ രണ്ടു മണിക്കൂര്‍ ഓവര്‍ടൈമുംകുടി കൂട്ടി പത്തു മണിക്കൂര്‍ നിര്‍ബന്ധമായും ജോലി ചെയ്തിരിക്കണം. ചിലര്‍ ഏഴും എട്ടും മണിക്കൂര്‍വരെ ഓവര്‍ടൈം ജോലി ചെയ്യാറുണ്ട്. ലെബെര്‍മാര്‍ക്കെല്ലാം ശമ്പളം വളരെ കുറവാണു. പകലന്തിയോളം പണിയെടുതിട്ടാണ് അവര്‍ എന്തെങ്കിലും സമ്പാധിക്കുന്നത്. അതിന് മുകളിലുള്ളവര്‍ക്ക് പക്ഷെ നല്ല ശമ്പളവും പരിപാലനവുമാണു. തുര്‍ക്കികള്‍ അവരുടെ സ്വന്തം കമ്പനി എന്ന അഹങ്കാരം എല്ലായിടത്തും കാണിക്കാറുണ്ട്. നമ്മളെ തേഡ് കണ്ട്രി ആയാണ് അവര്‍ പരിഗണിക്കുന്നത്. സൗദി അരാംകോയുടെ ചില പ്രൊജെക്ടുകളാണ് കമ്പനി ഇവിടെ ചെയ്യുന്നത്. അരാംകോ റിഫിനെറിയുടെ എക്സ്പന്‍ഷന്‍ . അതിലെ പൈപിംഗ് വര്‍കുകലാണ് ടെക്ഫെന്‍ ചെയ്യുന്നത്. 800 കോടി ഡോളറിന്റെ ഒരു പദ്ധതി.
കുറെ മലയാളികളുണ്ട് ഇവിടെ... അസ്ഥിത്വം ഉറ്റവര്‍ക്കും ഉടയവര്‍ക്കും വേണ്ടി പണയം വെച്ചവര്‍. കരളില്‍ എപ്പോഴും എരിയുന്ന നെരിപ്പോടും കൊണ്ടു നടക്കുന്ന അവരെ തഴുകിക്കടന്നു വരുന്ന കാറ്റിനും, പൊള്ളുന്ന ചുടും വിയര്‍പ്പിന്റെ ഗന്ധവുമല്ലാതെ മറ്റെന്തുണ്ടാകാന്‍. കിടപ്പാടം വീണ്ടെടുക്കാന്‍.. ലോണടച്ചു തീര്‍ക്കാന്‍. മകളെയോ പെങ്ങളെയോ കെട്ടിച്ചയക്കാന്‍ അല്ലെങ്കില്‍ അതിന്റെ കടം വീട്ടാന്‍.. പൂര്‍വ്വികര്‍ ആരെങ്കിലും ഉണ്ടാക്കിയ ബാധ്യതകള്‍ വീട്ടാന്‍.. പ്രിയപ്പെട്ടവര്‍ക്ക് ചികിത്സ നടത്താന്‍.. അങ്ങിനെയങ്ങിനെ പരാധീനതകളുടെ ഏറ്റിയാല്‍ പൊങ്ങാത്ത ഭാരവുമായാണ് ഓരോ പ്രവാസിയും സ്വപ്നഭുമിയി ലിരങ്ങുന്നതും ഉരുകിതീരുന്നതും.
വളരെ സംരക്ഷിതമായ ഏരിയ ആണിത്. എല്ലാര്‍ക്കും ഇങ്ങോട്ടു പ്രവേശനമില്ല. സൗദി അരാംകോയുടെയോ പെട്രോറാബിഗിന്റെയോ ഐഡന്റിറ്റി കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമെ ഇങ്ങോട്ടു പ്രവേശനമുള്ളൂ.. ചെക്ക്പോസ്റ്റുകളില്‍ യന്ത്രതോക്കുമായി കാവലിരിക്കുന്ന സൗദി പോലീസുകാര്‍ക്ക് നടുവിലുടെ ജീവന്‍ കയ്യിലെടുത്തു വേണം ഉള്ളിലേക്ക് കടക്കാന്‍. 10 കി. മീ അകലെയുള്ള റബിഗ് ആണ് ഏറ്റവും അടുത്തുള്ള അങ്ങാടി. ഒരു വലിയ സിറ്റി -ജിദ്ദയിലേക്ക് 180 കി മീ യാത്ര ചെയ്യണം. പക്ഷെ തൊഴിലാളികള്‍ക്ക് വേണ്ടതെല്ലാം കമ്പനി നല്‍കുന്നുണ്ട്. സോപും ചീപ്പുമടക്കം.
എന്നാലും നാടിന്റെ ഓര്‍മ്മകള്‍ ഓരോ പ്രവാസികളുടെയും നൊമ്പരങ്ങളാണ്. ഞാനത് ആദ്യം അനുഭവിച്ചറിഞ്ഞത് ഷെരിനയുടെ കത്തും ഫോട്ടോകളും ജവഹറിനു കൈമാറിയപ്പോഴാണ്. ബപ്പയെന്നുച്ചരിക്കാന്‍ പോലുമാകാത്ത പ്രായത്തില്‍ പിരിഞ്ഞ കുഞ്ഞിന്റെ 3 വയസിലുള്ള ഫോട്ടോയില്‍ നോക്കി അവന്‍ വിതുമ്പലടക്കാന്‍ പാടുപെടുമ്പോള്‍ അവനെയെങ്ങിനെ ആശ്വസിപ്പിക്കണം എന്നെനിക്കറിയില്ലായിരുന്നു. പിന്നീട് പലതവണ കുഞ്ഞിനോട് സംസാരിച്ച ശേഷം ഇതികര്‍ത്തവ്യാമൂഢനായി അവന്‍ ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
ഇപ്പോള്‍ ഞാനും... നിങ്ങളെയൊക്കെ എത്ര മാത്രം നഷ്ടപെടുന്നുവെന്നു തിരിച്ചറിയുന്നു. പ്രിയപ്പെട്ടവര്‍ നാമെത്ര മാത്രം സ്നേഹിചിരുന്നവരെന്നു, എത്ര മാത്രം സ്വന്തം ജീവിതവുമായും ഹൃദയവുമായും സംവദിചിരുന്നവര്‍ ആയിരുന്നെന്നും ഒരാള്‍ തിരിച്ചറിയുന്നത് ഇവിടെ വെച്ചാണ്. നിങ്ങളുടെ ഓരോ മെയിലിലും, ചെറുതെങ്കിലും ഓരോ സ്ക്രാപ്പിലും, ചാറ്റ് എഞ്ചിന്റെ ഇത്തിരിച്ചതുരത്തിലെ ഓരോ അക്ഷരങ്ങളിലും എന്റെ സ്നേഹം പങ്കുവെക്കപ്പെടുന്നു.
അത് പോലുമില്ലാത്തവര്‍ ഏറെയാണിവിടെ.. ഓരോ ആഴ്ചയിലും തങ്ങളെയും തേടിയെത്തുന്ന പ്രിയപ്പെട്ടവരുടെ കുറിമാനങ്ങള്‍ക്ക് കാത്തിരിക്കുന്നവര്‍.. അല്ലെങ്കില്‍ നാട്ടില്‍ നിന്നാരെങ്കിലും മടങ്ങി വരുമ്പോള്‍ കൂടെ കൊടുത്തയക്കുന്ന ഓഡിയോ കാസെട്ടിലെ പ്രിയങ്കരമായ ശബ്ദത്തിനു കതോര്‍ത്തിരിക്കുന്നവര്‍. മാസാവസാനം കിട്ടുന്ന ഒന്നിനും തികയാത്ത ശമ്പളത്തില്‍ നിന്നും പിശുക്കി മാറ്റിവെക്കുന്ന ഒരു 30 മിനുടിനു വേണ്ടി ദിനങ്ങള്‍ എണ്ണിയിരിക്കുന്നവര്‍ .. നാട്ടില്‍ നിന്നൊരാള്‍ വരുമ്പോള്‍ കൊടുത്തയക്കാന്‍ വേണ്ടി എന്റെ ഒരു സുഹൃത്ത് അവന്റെ പ്രിയപ്പെട്ടവളോടാവശ്യപ്പെട്ടത് അവളുടെ വിയര്‍പ്പില്‍ കുതിര്‍ന്ന ഒരു തുവാല മാത്രമായിരുന്നു. എന്നും രാത്രിയില്‍ മുഖത്തോട് ചേര്‍ത്തിട്ട തുവലയുമായി ഉറക്കത്തിലേക്കു കുപ്പുകുത്തുമ്പോഴെങ്കിലും അവന്‍ അവളുടെ സാമീപ്യം സ്വന്തമാക്കുന്നുണ്ടാകാം.
വലിയ ഒരാള്‍ക്കുട്ടത്തിലും നമ്മള്‍ ഒറ്റക്കാകുന്നതിങ്ങനെയാണ് . എല്ലാവരുമുണ്ടായിട്ടും അനാഥമാകുന്നതും. നീണ്ട പുകക്കുഴലുകളിലൂടെ ഉയരുന്നത് അങ്ങിനെ അതിനു താഴെ വിയര്‍പ്പൊഴുക്കുന്നവന്റെ നെഞ്ചില്‍ കത്തുന്ന ആധിയുടെയും വിരഹത്തിന്റെയും കറുത്ത പുകയാകുന്നു. ഈ ആകാശം മുഴുവനും അതങ്ങിനെ കട്ടപിടിച്ചിരിക്കുന്നു. പലപ്പോഴും മേഘമാണെന്നു കരുതി ഞാന്‍ മഴ പെയ്തിരുന്നെങ്കില്‍ എന്നാശിച്ചിട്ടുണ്ട് . കരളിലെ കത്തുന്ന തീയിലേക്ക് ഒരു കുളിര്‍മാരിയായി പെയതിറങ്ങിയെങ്കില്‍ എന്ന്. ഒരിക്കലും പെയ്യില്ല അതെന്നു തിരിച്ചറിഞ്ഞെങ്കിലും ഇന്നും ഞാന്‍ പ്രതീക്ഷിച്ചിരിക്കുന്നു...
എന്നിട്ടും മുപ്പതും നാല്‍പ്പതും അടി താഴ്ചയില്‍നിന്നും താഴ്ച്ചയിലേക്ക് മണ്ണെടുക്കുന്ന, തിളച്ചു മറിയുന്ന വെയിലില്‍ വലിയ ഇരുമ്പ് പൈപ്പുകള്‍ വെല്‍ഡു ചെയ്യുന്ന പ്രവാസി, വിയര്‍പ്പിനൊപ്പം തുടച്ചു കളയുന്ന കണ്ണീര്‍ ആരും അറിയാറില്ല. പലപ്പോഴും അവന്റെ ജീവിതപങ്കാളി പോലും.. അടുത്ത വര്‍ഷമെങ്കിലും നടത്തേണ്ട മകളുടെ വിവാഹമോ, വീണ്ടെടുക്കേണ്ട ആധാരമോ ആണ് അവന്റെ പ്രചോദനം.
ഇവിടെ ഞാനെത്രയോ നിസ്സാരനാകുന്നു...
ചെങ്ങാതീ... തീരെ തളര്‍ന്നു പോകാതെ എനിക്ക് കരുത്തു നല്‍കുന്ന വസ്തുതകള്‍ മാത്രമാണിവ. അതിശയോക്തി തീരെയില്ലാത്ത തീര്‍ത്തും പച്ചയായ വസ്തുതകള്‍...
എന്റെയും നിന്റെയും കണ്ണീരിനു ചൂടു കുറയുന്നത് ഇവരുടെ കണ്ണില്‍ എപ്പോഴും കനലെരിയുന്നത് കൊണ്ടാകണം.
സ്നേഹം മാത്രമെ ഇവര്‍ക്ക് വേണ്ടു.. സഹതാപം വേണ്ട. പുഞ്ചിരി മാതമേ വേണ്ടു... ആലിംഗനങ്ങളോ ആരാധനകളോ വേണ്ട.. (സ്ക്രാപ്പ് മാത്രമെ വേണ്ടു.. ഇ മെയിലോ ഫോണ്‍ കാളോ വേണ്ട.)
അതുപോലും നിഷേധിച്ചു അന്യവല്‍കരിച്ചു നിര്‍ത്തിയാല്‍ പ്രവാസി മനുഷ്യനല്ലാതെയാകും കലാകാരനല്ലാതെയാകും..
ഇടക്കൊക്കെ ഇത്രയെങ്കിലും പ്രതീക്ഷിച്ചു കൊണ്ടു ഞാനുമുണ്ടാകും... ഇവരുടെയോപ്പം...
നിന്നെ സ്നേഹിക്കുന്ന ഒരാള്‍
- റനീഷ് -